**************
ഈ കഥാപാത്രം ജീവിചിരിക്കുന്നവരുടെയോ മരിച്ചവരുടെയോ പ്രതിനിധിയല്ല. മണി 6 ആവുന്നു. പതിവ് പോലെ മാധവിചേച്ചി തന്റെ സൈക്കിളില്‍ പാലും കൊണ്ടുള്ള പ്രയാണം ആരംഭിച്ചു..എന്നും പാടാറുള്ള ആ സുപ്രഭാതവും പാടിയാണ് പുള്ളിക്കാരിയുടെ പോക്ക്.
'കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പിള്ളേച്ചന്‍..
തൊണ്ണൂറു കഴിഞ്ഞപ്പോള്‍ പെണ്ണ് കെട്ടാന്‍ പോയി..
സാരീ വാങ്ങി വന്നു, മാല വാങ്ങിവന്നു...'
ചായക്കടയുടെ മുന്നില്‍ എത്തിയപ്പോള്‍ കൃഷ്ണേട്ടന്‍ പറഞ്ഞു "നിനക്കെന്തിനാടീ മാധവീ സാരീം മാലയും? അത് വല്ല പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ലേ..ഹ ഹ" മാധവിചേച്ചിയ്ക്ക് അതത്ര രസിച്ചില്ല. "ദേ കൃഷ്ണേട്ടാ..ന്റെ വായില്‍ന്നു വല്ലതും കേള്‍ക്കണ്ടാട്ടാ കാലത്തന്നെ. പ്രായമൊന്നും ഞാന്‍ നൊക്കീന്നു വരില്ല പറഞ്ഞേക്കാം." "ഓ.. നീ എന്തുട്ടാണ്ടിയെ പറയാന്‍ പോണേ? അതിനു ഞാന്‍ നിന്നെ എന്തുട്ടാ പറഞ്ഞെ? ദേ.. ന്റെ കൈല്‍ വളര്‍ന്ന പെണ്ണാ നീ. ഇവിടെ എല്ലാരും പറേണതല്ലേഡീ ഞാനും പറഞ്ഞുള്ളൂ? ഹല്ലാ പിന്നെ.." മാധവിചേച്ചി പിന്നെ ഒന്നും പറഞ്ഞില്ല. എന്ത് പറയാന്‍! തന്റെ വിധിയ്ക്കു വേറെ ആരെയും പറഞ്ഞിട്ട് കാര്യമില്ല. വേഗം ചായക്കടയില്‍ പാലും കൊടുത്തു അടുത്ത പരിപാടിക്ക് നടന്നു അവര്‍ .
ഈ മാധവിചേച്ചിയെ പരിചയപ്പെട്ടില്ലല്ലോ.. പേര് മാധവി. വേഷ ഭൂഷാദികള്‍ ..മുണ്ടും ഷര്‍ട്ടുമാ ഇഷ്ടവേഷം. ഇടയ്ക്ക് പാന്റും ഇടും കേട്ടോ. ഉപജീവനം പാല് വില്‍പ്പന, കക്ക വാരല്‍ , ചെറിയതോതില്‍ സൈക്കിള്‍ നന്നാക്കല്‍ , അല്പസ്വല്പം പരോപകാരം.. ഇതൊക്കെതന്നെ. മുങ്ങല്‍മാധവി എന്നായിരുന്നു ഓമനപ്പേര്. പിന്നെ മീശമാധവന്‍ ന്ന സിനിമ വന്നതിനു ശേഷവും, ലേശം മീശയുള്ളതുകൊണ്ടും നമ്മുടെ മുങ്ങല്‍മാധവി മീശമാധവിയായി. മുങ്ങല്‍മാധവി എന്ന് വെറുതെ വന്നതല്ലട്ടോ. നല്ല മുങ്ങല്‍വിദഗ്ദ്ധ ആണ് കക്ഷി. നിങ്ങള്‍ വിചാരിക്കുന്ന ആ മുങ്ങല്‍ അല്ലേ. വെള്ളത്തില്‍ മുങ്ങി പൊങ്ങുന്ന കാര്യമാ പറഞ്ഞെ. അതുകൊണ്ടുതന്നെ ആര് വെള്ളത്തില്‍ പോയാലും നമ്മുടെ മാധവിചേച്ചിയെ അന്വേഷിച്ചെത്തും ജനം. കേരളസര്‍കാരിന്റെ പത്രം വരെ കിട്ടിയ ആളാ മാധവിചേച്ചി. കക്ഷിയ്ക്ക് അതിലൊന്നും വലിയകാര്യമില്ല. പരോപകാരമേ പുണ്യമെന്നു പറഞ്ഞു നടക്കുന്നതാ കൂടുതല്‍ ഇഷ്ടം. സ്വന്തം കെട്ടിയോനെ വെള്ളത്തില്‍ന്നു പൊക്കിയെടുത്തായിരുന്നു മാധവിചേച്ചീടെ മുങ്ങല്‍ രക്ഷാപ്രവര്ത്തനത്തിന്റെ തുടക്കം. പക്ഷെ പുള്ളിക്കാരന്റെ ജീവിതം രക്ഷിക്കാന്‍ പറ്റീല്യ ചേച്ചിക്ക്.
പാവംഗോപാലേട്ടനായിരുന്നു കെട്ടിയോന്‍. ഒരുദിവസം പതിവ്പോലെ കക്ക വാരാന്‍ പോയതാ രണ്ടുപേരും. അടിയൊഴുക്കുവന്നു ഗോപാലേട്ടനെ കൊണ്ടുപോയി. കുറച്ചുനേരംകഴിഞ്ഞാ മാധവിചേച്ചിയ്ക്ക് കാര്യം പിടികിട്ടിയതന്നെ! അപ്പോളേക്കും വൈകിപ്പോയിരുന്നു. എന്നിട്ടും ആരുടേം സഹായമില്ലാതെ മരണാന്തരകകര്‍മങ്ങള്‍ക്കൊക്കെ ഓടിനടന്നു മാധവിചേച്ചി. കൈക്കുഞ്ഞിനേംവച്ച് അടുത്തദിവസംതന്നെ കക്കവാരാന്‍ പോയി. നാട്ടുകാരില്‍ ചിലര്‍ മൂക്കത്ത് വിരലുവെച്ചപ്പോഴും മാധവിചേച്ചിയ്ക്ക് ഉണ്ടോ കുലുക്കം! മാധവിചേച്ചി പറേണത് വെറുതെഇരുന്നാ ദൈവംതമ്പുരാന്‍പോലും കൊണ്ടുത്തരില്ലെന്നാ. അവരൊന്നു കരേണപോലും ഇതുവരെ കണ്ടില്യാന്ന അയല്‍ക്കാരുടെ പോലും ഭാഷ്യം! പിന്നെ മോന്റെ പഠിപ്പിനായി അദ്ധ്വാനം മൊത്തം. അതിനു ഫലമുണ്ടായില്ലന്നു പറഞ്ഞൂടാ. കാരണം പത്താംക്ലാസു കഴിഞ്ഞപ്പോളേക്കും ചെറുക്കന്റെ പഠിപ്പ് കൊള്ളാമെന്നു കണ്ടു, സ്പോണ്സര്‍ ചെയ്യാന്‍ ഒരുവീട്ടുകാര്‍ തയാറായി. എന്നാ ശരിയെന്നു മാധവിചേച്ചിം കരുതി. അവരുടെകൂടെ പട്ടണത്തിലൊക്കെപോയി താമസിച്ചുപഠിച്ചു ചെറുക്കനെങ്കിലും നന്നാവൂലോ. രണ്ടു മൂന്നു കൊല്ലം കഴിഞ്ഞപ്പോളെക്കും ചെറുക്കന് ലേശം അഹങ്കാരവും കിട്ടി കൂട്ടിനു. അപ്പൊപിന്നെ അമ്മേടെ സൌന്ദര്യം സ്വാഭാവികമായി മോന് പിടിക്കാതെം ആവണല്ലോ! മോന്റെ ഡിഗ്രീക്ലാസിലെ ആദ്യത്തെ വര്ഷം മാധവിചേച്ചി പോയിരുന്നതാ ഒന്ന് കാണാന്‍. അന്നാദ്യമായി സാരിയൊക്കെ ഉടുത്തു, (കല്യാണത്തിന് സാരിയാണോ ഉടുത്തതെന്നു നിശ്ച്യോല്യ) ലേശം പവുഡറൊക്കെട്ടു അത്യാവശ്യം അന്തസ്സോടെന്നെയാ പോയതും. "അമ്മ ഇനി ഇങ്കുട് ന്നെ കാണാന്‍ വരണ്ടാട്ടാ..ഞാന്‍ വേണംച്ചാ അങ്കുട് വന്നു കണ്ടോളാം. വെറുതെ എന്നെ പറയിപ്പിക്കല്ലേ അമ്മെ." മോന്‍ അങ്ങനെ പറഞ്ഞപ്പോ അന്ന് വിചാരിച്ചതാ മാധവിചേച്ചി ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയി മീശയൊക്കെ ഒന്ന് കളഞ്ഞേക്കാംന്നു. അവിടെപ്പോയാല്‍ ഇതൊകെ നിഷ്പ്രയാസമെന്നു അയല്‍ക്കാരി തങ്കമ്മ പറഞ്ഞ അറിവാ. അങ്ങനെയാ ഒന്ന് ബ്യൂട്ടി പാര്‍ലറില്‍ പോയത്. പക്ഷേ അതിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ എന്തോ ഒരു വൈക്ലബ്യം! പെട്ടെന്ന് എന്തോ മഹാപരാധം ചെയ്യാന്‍ പോവാന്നൊരു തോന്നല്‍ ! പിന്നെ ഒന്നും ആലോചിച്ചില്ല നേരെ തിരിച്ചു നമ്മടെ നാട്ടിലേക്ക്. അതിനു ശേഷം മോനെ കാണാന്‍ ആ വഴിക്ക് പോയിട്ടില്ല. അപ്പോളും നാട്ടുകാര്‍ പറഞ്ഞു എന്തൊരു മനക്കട്ടി!
അങ്ങനെയിരിക്കെ ഒരു ദിവസം പെട്ടെന്ന് ഒരു പോലീസുജീപ്പ് വന്നു മാധവിചേച്ചിയെ കാണാന്‍. കൃഷ്ണേട്ടന്റെ ചായപീടികയുടെ മുന്നിലാ നിര്‍ത്തിയെ. അവിടത്തെ ഒരു സമ്മേളന കേന്ദ്രവും, ആകാശവാണി നിലയവും അതാണെന്ന് പോലീസിനും നല്ല നിശ്ചയാണേ. വന്നപാടെ മേധാവി അനിരുദ്ധന്‍പിള്ള ചാടിയിറങ്ങി പീടികയുടെ ഉള്ളിലേക്ക് കേറി. മുഖം വലിഞ്ഞു മുറുകിയിരുന്നു. സ്വതവേ പിരിച്ച മീശ ഒന്നും കൂടി പിരിച്ചു ചോദിച്ചു. " ആരാടാ ഈ മുങ്ങല്‍മാധവി?" കുറെ പൊടിമീശക്കാര്‍ പെട്ടെന്ന് മുഖത്തോട് മുഖം നോക്കി. അപ്പോള്‍ നമ്മുടെ കൃഷ്ണേട്ടന്‍ പറഞ്ഞു "നമ്മുടെ മീശ മാധവിയെയാ പറേണെ. വാ സാറേ ഞാന്‍ കാണിച്ചു തരാം. എന്താണാവോ കാര്യം?" "കാര്യം അറിഞ്ഞാലേ നീ കൊണ്ട് പോകൂ?" മേധാവിയുടെ ആ ചോദ്യത്തില്‍ കൃഷ്ണേട്ടന്‍ ഒരു ഇളിഭ്യചിരി അങ്ങുപാസ്സാക്കി. കട അവിടത്തെ ഒരു പയ്യനെ ഏല്‍പ്പിച്ചു പോലീസിന്റെ കൂടെ നേരെവിട്ടു മാധവിചേച്ചിയുടെ അടുത്തേക്ക്. അവരുടെ സൈക്കിള്‍ കടയുടെ മുന്നില്‍ എത്തിയതും കൃഷ്ണേട്ടന്‍ പോലീസിനോട് തൊഴുതുകൊണ്ട് പറഞ്ഞു "സാറേ..അതൊരു പാവം പെണ്ണുംപിള്ളയാ.. അതിനെ ഉപദ്രവിക്കല്ലേ.." അനിരുദ്ധന്‍പിള്ളേടെ മുഖം ലേശം അയഞ്ഞു. "എടോ അവരെ ഉപദ്രവിക്കനോന്നുമല്ല. നമ്മുടെ കലക്ടര്‍മാടം പറഞ്ഞിട്ടാ വന്നെ.പീച്ചിയില്‍ ഒരു വിനോദസന്ജാര ബോട്ട് മറിഞ്ഞു കുറെ എണ്ണം കാഞ്ഞുപോയി. ഫയര്‍ഫോര്സും മുങ്ങല്‍ വിടഗ്ദരുമൊക്കെ കൊണ്ടുപിടിച്ചു തെരയാ. അപ്പൊ പിന്നെ ഇവരും വേണമെന്ന് നമ്മടെ കളക്ടര്‍ക്ക് ഒരേ നിര്‍ബന്ധം. "ഹോ അത്രേള്ളു ല്ലേ.." കൃഷ്ണേട്ടന്‍ പിന്നെ ഉഷാറായി മാധവിചേച്ചീടെ അടുത്തേക്ക് ഓടുകയായിരുന്നു.
"എടിയെ മാധവിയെ, നിനക്കൊരു കോള് വന്നിട്ടുണ്ടല്ലോ..ഇനി നിന്റെ പടം ടിവിലോക്കെ കാണാം." മാധവിചേച്ചിയ്ക്ക് കാര്യം മനസിലായില്ല. "എന്തുട്ടാ..കൃഷ്ണേട്ട? എന്താ ണ്ടായേ?" അവരുടെ ലേശം അന്താളിച്ച ആ ചോദ്യം കേട്ട് കൃഷ്ണേട്ടന്‍ ഗൌരവത്തില്‍ .."എടീ നമ്മടെ പീച്ചി ഡാമില് ഒരു ബോട്ട് മറിഞ്ഞെന്നു! കുറെ എണ്ണം കാഞ്ഞു പോയത്രേ. നീ വേഗം ചെല്ലണംന്നു ശവെടുക്കാന്‍! മ്പടെ കലക്ടരുമാടം പറഞ്ഞുവിട്ടതാന്ന്!! " കേട്ടപാതി മാധവിചേച്ചി ഓടി പോലീസിന്റെ അടുത്തേക്ക്. "സാറേ ഞാന്‍ റെഡി. കൃഷ്ണേട്ടാ അതൊന്നു അടച്ചേക്കണേ.. പോവാം സാറേ.. പിന്നെ സാറേ പോണ വഴിയ്ക്ക് എന്റെ വീടിന്റെവിടെ ഒന്ന് ചവിട്ടണെ. ഇതൊന്നു മാറി ഉടുക്കാന." നീ വല്ല കല്യാണത്തിനാണോടി പോണേ?" അനിരുദ്ധന്‍പിള്ളേടെ ആക്കിയ ചോദ്യം കേട്ട് മാധവി ചേച്ചി പറഞ്ഞു....
"സാറേ പാന്റിടാന, അങ്ങനത്തെ പണിയൊക്കെ ചെയ്യുമ്പോ അതാ സൗകര്യം. അല്ലെങ്കില്‍ നിങ്ങള്‍ പോലീസുകാരെന്നെ എന്നെ പണി ചെയ്യാന്‍ വിടത്തില്ല." അനിരുദ്ധന്‍പിള്ളയ്ക്ക് ഉത്തരം മുട്ടി.
പിന്നെ പെട്ടെന്നുതന്നെ അവര്‍ സംഭവ സ്ഥലത്ത് എത്തി. ആകെ ബഹളമയം തന്നെ. രക്ഷാപ്രവൃത്തകര്‍ , ഒരുഭാഗത്ത് ചേതനയറ്റ ശരീരങ്ങള്‍ , പൊട്ടിക്കരയുന്ന ബന്ധുമിത്രാദികള്‍ , ഇതികര്തവ്യാമൂഢരായ ഒരുകൂട്ടം ജനങ്ങള്‍ , പോലീസുകാര്‍ , ഉന്നത മേധാവികള്‍ . ആരുടേയും കരളയിക്കുന്ന രംഗങ്ങളേ കാണാനുണ്ടായുള്ളൂ! ഒട്ടും ആലോചിക്കാനുണ്ടായില്ല മാധവിചേച്ചിയ്ക്ക്. വെള്ളത്തിലേക്ക് എടുത്തുചാടി അവര്‍ . പിന്നെ എല്ലാം ചറപറ ന്നായിരുന്നു. ഒന്ന്ഒന്നര മണിക്കൂറിനുള്ളില്‍ മാധവിചേച്ചി എടുത്തത് 6 ശവങ്ങള്‍ . 4 പേരെ ആശുപത്രിയിലേക്ക് അയക്കാനും അവര്‍ക്ക് കഴിഞ്ഞുട്ടോ. അനിരുദ്ധന്‍പിള്ള കൃതജ്ഞതയോടെ കളക്ടറെ നോക്കി. കലക്ടറുടെ കണ്ടു പിടിത്തം മോശമായില്ല എന്നമട്ടില്‍ ! അപ്പോളേക്കും ബാക്കി എല്ലാരും തിരച്ചില്‍ മതിയാക്കിയിരുന്നു. ഫയര്‍ഫോര്‍സ് അടക്കം മാധവിചേച്ചിയുടെ ആത്മാര്‍ത്ഥതയില്‍ വെറും കാഴ്ചക്കാരായി മാറിയിരുന്നു. അവസാനം എല്ലാം തീര്‍ന്നുന്നു കണ്ടപ്പോള്‍ മാധവിചേച്ചി കരയ്ക്ക് കയറി. അപ്പോളാണ് ഒരു പെണ്‍കുട്ടി മാറി ഇരുന്നു കരയുന്നത് കണ്ടത്! വേഗം അവള്‍ടെ അടുത്ത് ചെന്നു അവര്‍ . "എന്തെ മോളെ കരേണെ? മോള്‍ടെ ആരെങ്കിലും..? "അതിനവള്‍ മുഖം പൊത്തി കരഞ്ഞായിരുന്നു മറുപടി കൊടുത്തത്. അപ്പോള്‍ ഒരാള്‍ വിളിച്ചുപറഞ്ഞു "അതിന്റെ ആരാങ്കുട് വെള്ളത്തില്‍ പോയിട്ട് കിട്ടീല്ല. അതാ ചതുപ്പില്‍ താഴ്ന്നിണ്ടാവും. ഇതിനെ ആ മുക്കില്‍ന്നാ ഞാന്‍ എടുത്തത്. ലേശം വെള്ളം കുടിച്ചിട്ടേണ്ടായുള്ളൂ. അപ്പളേക്കും ന്റെകയ്യില്‍ വന്നത്കൊണ്ട് രക്ഷപ്പെട്ടു. അപ്പൊതൊട്ടു ഇവിടെ ഇരിക്കണതാ അത്". അയാള്‍ ലേശം അഭിമാനത്തോടെയാ അത് പറഞ്ഞതും. മാധവിചേച്ചി പിന്നൊന്നും ആലോചിച്ചില്ല. ആ ചതുപ്പ് ലക്‌ഷ്യമാക്കി അവര്‍ വീണ്ടും നീന്താന്‍ ആരംഭിച്ചു. അവിടുത്തെ അപകട സാധ്യതയുടെ മുന്നറിയിപ്പൊന്നും അവര്‍ വകവെച്ചില്ല. ഏല്ലാവര്‍ക്കും ശ്വാസമടക്കി നോക്കിനില്‍ക്കുകയെ തരോണ്ടായുള്ളൂ.
മാധവിചേച്ചി കുറെ തിരഞ്ഞു. കണ്ടെത്താനായില്ല. അന്നാദ്യമായി അവര്‍ ക്ഷീണിച്ചു. തളര്‍ച്ച അനുഭവപ്പെട്ടുതുടങ്ങി. 'ഇനിയും തുടര്‍ന്നാല്‍ ആപത്താണ്!' നിരാശയോടെ തിരിച്ചു നീന്താന്‍ ആരംഭിച്ചു. ഒരു നിമിഷം... തളര്‍ന്നു അവര്‍ അഗാധതയിലേക്ക് താഴുകയായിരുന്നു! സര്‍വ്വശക്തിയുമെടുത്ത് ഒന്നുകുതിച്ചു അവര്‍ മുകളിലേക്ക്! അപ്പോളാണ് കാലില്‍ എന്തോ തടഞ്ഞപോലെ തോന്നിയത്. 'ഒന്നും കൂടി മുങ്ങിനോക്കാം..' തളര്‍ച്ച വകവെക്കാതെ വീണ്ടും അവരൊന്നു മുങ്ങി. പൊങ്ങിയപ്പോള്‍ ആ അവസാന മൃതശരീരത്തിനെ മുടിയും അവരുടെ കയ്യില്‍ ഉണ്ടായിരുന്നു! പിന്നെ അവര്‍ ആഞ്ഞുനീന്തി. കരയില്‍ എത്തിയപ്പോളെക്കും അവര്‍ നന്നേ തളര്‍ന്നുപോയിരുന്നു. അപ്പോളെക്കും കുറച്ചുപേര്‍ വന്നു ആ ശരീരവും വഹിച്ചുപോയി. മാധവിചേച്ചി അവിടെത്തന്നെ ഇരുന്നു. അപ്പോളാണ് ആരുടെക്കെയോ സംസാരം കേട്ടത്. "അപ്പൊ ആളും നാടുമൊന്നറിയാതെയാണോ മോള്‍ ഇവന്റെകൂടെ ഇറങ്ങിത്തിരിച്ചത്? അത് കൊള്ളാം! വീട്ടില്‍ ചോദിക്കാനും പറയാനും ഒന്നുമില്ലെങ്കില്‍ ഇങ്ങനെന്നെയേ വരൂ.." അപ്പോളേക്കും അവളുടെ കരച്ചില്‍ ഉച്ചത്തിലായി. മാധവിചേച്ചി വേഗം വേച്ച് വേച്ച് അങ്ങോട്ടേക്ക് നടന്നു. അവരുടെ ദേഹത്തുന്നും അപ്പളും വെള്ളം ഉറ്റിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. "എന്തിനാ നിങ്ങള്‍ ഈ പെങ്കൊച്ചിനെ ഇങ്ങനെ വിഷമിപ്പിക്കണേ" ഇതും ചോദിച്ചുകൊണ്ട് ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി അവര്‍ അവളുടെ മടിയില്‍ കിടക്കുന്ന ആ മൃതശരീരത്തെ നോക്കി. ഒരു നോക്കെ നോക്കിയുള്ളൂ അവര്‍ ! നടുങ്ങിപ്പോയി! "എന്റെ മോനാ...! എന്റെ മോനാ....ഇത്!! എന്റെ പോന്നു മോനാ..!" അതൊരു ആര്‍ത്തനാദമായിരുന്നോ! കൂടിനിന്നവര്‍ അസ്ത്രപ്രജ്ഞരായിപ്പോയ ഒരുനിമിഷമായിരുന്നു അത്! ആ നടുക്കം മാറുന്നതിനുമുന്നെ മാധവിചേച്ചീടെ ചിലമ്പിച്ച ശബ്ദം അവര്‍ കേട്ടു. "കലക്ടര്‍ സാറേ, അതെന്റെ മോനാ.. വരുംബ്ലന്നെ അറിഞ്ഞിരുന്നെങ്കില്‍ ചിലപ്പോ..! അവനെ കീറാന്‍ കൊടുക്കല്ലേ സാറേ, എനിയ്ക്ക് തരണേ.. ഞാന്‍ കൊണ്ടൊക്കോളാം....
പിന്നെയും എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു അവര്‍ . എന്തായാലും അന്ന് വൈന്നേരം എല്ലാരും മാധവിചേച്ചിയെ ടിവിയില്‍ കണ്ടു. അപ്പോളും വെള്ളമൊലിക്കുന്ന ആ മുഖത്ത് കണ്ണീര് ആരെങ്കിലും കണ്ടിരിക്കുമോആവോ!
------------------------------------------------------------------------------

No comments:
Post a Comment